2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പകർത്തി എഴുതാനാവാത്ത ആയിരം വാക്കുകളാണ് ഉമ്മ

ഉമ്മാ അവിടത്തെ
ഒരു തലോടലിനായ് ഒരുതുണ്ട്
പത്തിരിക്കായ് ഒരു കപ്പ് കാപ്പിക്കായ്
ഞാനിന്നുകൊതിക്കുന്നു ...

രാപകൽ  മാറി മറിയുമ്പോൾ
എനിക്കെന്റെ ബാല്യം ഓർമ്മവരുന്നു
ഇത്തിരി മധുരം നുണയാൻ എത്രയോ
ചവർപ്പുകൾ കുടിച്ചു വറ്റിച്ച കാലങ്ങൾ
ഓർമകളിൽ ഓടിയെത്തുന്നു

തിമർത്തു പെയ്യുന്ന കർകിടങ്ങളിൽ ഇല്ലായ്മകളുടെ നെടുവീർപ്പുയർന്നതും,
 മുന്നിൽ നിരന്ന പാത്രങ്ങളിൽ വിളമ്പി പൂർത്തിയാക്കാൻ പാടുപെടുന്ന അവിടുത്തെ
മുഖംവും ഞാനെത്ര കണ്ടു,

വറുതി  യുടെ എത്രയെത്ര കാലങ്ങളിലാണ്
എന്റെ ഉമ്മയുടെ കവിളുകൾ നനഞ്ഞത്..!

ബാല്യകൗമാരങ്ങൾ പിന്നിട്ട് കാലമൊരുപാട് പോയ്.
ജീവിത്തിന്റെ യാത്രയിൽ ഞാനിന്നൊരുപാട്
അകലത്തിലാണ്.
പ്രവാസമെന്ന ചങ്ങലയിൽ ഞാനും ബന്ധിതാനാണ്

ഇവിടം വിട്ട് ഒരുനാൾ വരുമ്പോൾ
എന്നെ
കണ്ണോടു ചേർത്തുവെക്കുമോ..?
അവിടുത്തെ കാലടിക്കുള്ളിൽ എന്റെ
അസ്ഥികൾ ചേർത്തുവെച്ചു മൂടുമോ ..
ചുളുങ്ങിയ കൈകളാൽ എന്നെ വാരിപുണരുമോ ..
ആ കോന്തലയിൽ തൂങ്ങി ഞാനൊരു കുഞ്ഞായ്
തേങ്ങട്ടെ.

ഉമ്മയുടെ അനുഗ്ര ഹമില്ലെങ്കിൽ ഞാൻ അശക്തൻ
വെറുമൊരു വയസ്സൻ .

എന്റെ ബാല്യത്തിന്റെ ഭൂപടങ്ങൾ എനിക്കൊന്നു
തിരികെ തരുമോ..

എന്നേയും കാത്തു നിൽക്കുന്ന ആലോകത്തേക്ക് കാലുവെച്ചു നടക്കാനാണ്.
എന്നിട്ട്
എനിക്കാ മടിത്തട്ടിലൊന്നു തലചായ്ച്ചുറങ്ങണം ആ മടിയിൽ വീണ്ടുമൊരു കുഞ്ഞായ്പിറക്കണം.

(റഫീഖ് മണ്ടോടി )

2018 സെപ്റ്റംബർ 2, ഞായറാഴ്‌ച

വിധവ

ഹൃത്തടം നീറി കരഞ്ഞു കൺ  തുള്ളി
വറ്റിപ്പോയ മരുഭൂമിയാണവൾ,
നിറങ്ങളില്ലാതെ നീറുന്ന മനസ്സിനെ
ഇരുണ്ട മുറിയിൽ അടച്ചിട്ടവളാണവൾ
സഹതാപ തരംഗങ്ങൾ കേട്ടുകേട്ടു കാതടഞ്ഞുപോയ ബധിരയാണവൾ.
കരയുന്ന കണ്ണുനീർ തുടക്കാൻ തൂവാല
തികയാതെ പോയ ദരിദ്രയാണവൾ.
സങ്കട പേമാരി പെയ്തിട്ടും നനയാതെ
പോയ ഉഗ്ര ശിലയാണവൾ!
പാതി തിന്ന മാമ്പഴം കണക്കെ ഞെട്ടറ്റു
വീണു പോയതാണവൾ.
അലയടിക്കാത്ത കടലാണവൾ
തളം കെട്ടിനിന്ന് വറ്റി വറുതിയായ്
മണ്ണിലേക്ക് ഉൾ വലിഞ്ഞതാണവൾ.

ന്യൂ ജനീയം

തെരുവിൽ ഒരമ്മ നിലവിളിച്ചു
ആളുകൾ വട്ടം കൂടി കയ്യിലെ
മൊബൈലിന്റെ കണ്ണ് തുറന്നു
കാഴ്ച പകർത്തി വാട്ട്സാപ്പിൽ,
ഫേസ്ബുക്കിൽ, ട്വിറ്ററിൽ,നിലവിളിയുടെ
ശബ്ദ കോലാഹലങ്ങൾ...
നിലവിളി കാണാത്തവർ
ആരുമില്ല വിശ്വമിൽ
കമന്റുകളുടെ,ലൈക്കുകളുടെ,
ഷെയറുകളുടെ പ്രവാഹം!
നവ മാധ്യമങ്ങൾ നിറഞ്ഞു കരഞ്ഞു
പോസ്റ്റുകൾ വൈറലായി ലോകം കണ്ടു
പക്ഷേ..
ആ അമ്മ നിലവിളിച്ചത് എന്തിനാണെന്ന്
ലോകം അറിഞ്ഞില്ല...

നിലവിളികൾ ഇപ്പോഴുമുണ്ട് തെരുവിൽ
കാരണം ചോദിക്കാത്ത തേങ്ങലുകൾ!