2018 നവംബർ 19, തിങ്കളാഴ്‌ച

കാലം

കടലിന്റെ തീരത്തെ കാൽപാട് മായ്ക്കുമീ
തിരമാല പോലെ യീ കാലം..
മഞ്ഞിൻ പുതപ്പിട്ടു മൂടിയ ശിശിരമാ-
വസന്തത്തെ വരവേറ്റു മറഞ്ഞുപോയി,

ഏതോ ഗാഢമാം ആശ്ലേഷം പോലെയീ
ഭൂമിയിൽ ചുറ്റി പിണഞ്ഞു നാം നിൽക്കുന്നു,
അടരുവാൻ ഒരുനാളും കൊതിച്ചില്ല എങ്കിലും
കൊഴിഞ്ഞുപോകുന്നു നാം കരിയില പോലെ..

ഒരുനാൾ വസന്തം ഗഗനത്തിൻനീലിമയിൽ
പാരിനലങ്കാരം പോലെ വന്നു...
നി ന്റെയാ നാളിലായ് ഋതുവായിടുവാനായ്
കാട്ടു വള്ളികളും മോഹിച്ചു പോൽ...

ആഘോഷമായ് നീ അന്നാളിൽ പൂത്തപ്പോൾ
കാട്ടു വള്ളിക്കു നൈരാശ്യമായ്...
പൂക്കുവാൻ ആവാത്ത കായ്ക്കുവാൻ കഴിയാത്ത ലോലമാം കാണ്ഡമിൽ നോവേറിയോ..
ലോലമാം കാണ്ഡമിൽ നോവേറിയോ..

പിരിയാതിരുന്നിട്ടു കാലങ്ങൾക്കെപ്പോഴും
മനസിൽ ആനന്ദം ഏകുവാനാകില്ല..
ജീവിത തേരിന്റെ വഴികളിൽ മാനസം നേരേയും,വളഞ്ഞും,പിന്തിരിഞ്ഞുമിരിക്കും..

ഇന്നീ വസന്തങ്ങൾ പോയ്മറയുമ്പോൾ
നൊമ്പരം പെരുത്തുപോയ് ഓരോ പൂവിലും.
ഋതുക്കളോരുപാട്  കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..
ഋതുക്കളോരുപാട്  കൊഴിഞ്ഞുപോയിടുന്നു
കൂടെ നാമോരു ഓർമയായ് മറയുന്നു..

2018 നവംബർ 12, തിങ്കളാഴ്‌ച

വാർധക്യം

കൈപിടിക്കാനാരുമില്ലാതെ യീ
കൈ കുഴഞ്ഞു പോയ വാർധക്യമേ-നിൻ
വിരലുപിടിച്ചു നടക്കുവാൻ മോഹമില്ല-
കാലത്തിന്റെ വികൃത രൂപങ്ങൾക്ക്.

കനവ് കത്തുന്ന വാർധക്യമേ - നിൻ
ആശകൾ കൊഴിഞ്ഞ പൂക്കളായ്-
മിഴികളിൽ നിറയുന്ന തുള്ളികൾ
മഴകൾ പോലും കടമെടുത്തതോ..

ഉദരത്തിൽ  മൊട്ടിട്ട കാലംമുതൽ
ഊണുറക്കമില്ലാ അമ്മയ്ക്കാനാളിൽ
കനവിലൊരായിരം പ്രതീക്ഷകൾ
 പണിതു കാത്തിരുന്നു അഛനും അമ്മയും.

തൻചിറകു തളരുംവരേ യവർ
പറത്തി നിന്നെ ആകാശങ്ങളിൽ
പിന്നെബന്ധങ്ങളുടെ ചരടുപൊട്ടിച്ചുനീ
പറന്നു പോയതെവിടെക്കാണ്

നൊന്തു പെറ്റൊരമ്മയും നിനക്കു
തണലേകി ഉരുകിപ്പോയോരാ- അഛനും
വൃദ്ധസധനങ്ങളുടെ അകത്തളങ്ങളിൽ
മനസുമരിച്ചു കിടക്കുന്നുണ്ടവർ


അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!

അരുതരുതേ വൃദ്ധരോടരുതേ ക്രൂരത
നാളെ നീയും വൃദ്ധനാവും, മക്കൾ
നിന്നെ തൊഴിച്ചു പുറത്തിടും കാലം-
വിദൂരമല്ല വരും വരാതിരിക്കില്ല !!

കൊഴിഞ്ഞ ഇല

ഇരുൾവീണു മൂടിയ മണ്ണിൽതനിച്ചാക്കി
ചില്ലയിൽ നിന്നെന്നെ അടർത്തിക്കളഞ്ഞുനീ
നിലതെറ്റിവീഴുമ്പോൾ പുതുതായ് ഒരുതളിർ
മുളപൊട്ടി വരുന്നതു ഞാനറിഞ്ഞിരുന്നു.

ഒരു മരച്ചില്ലയിൽ തളിരിട്ട നാമിന്ന്
ഏതോ നേരത്ത്‌ ഇരുവഴി പതിച്ചവർ
ഇതളൂർന്നു വീണഞ്ഞാൻ നിന്നിൽ തളിർക്കും
പുതുനാമ്പു കാണും കാഴ്ച്ചക്കാരനായ്

ഒരു കാറ്റേറ്റുഞാൻ  നിന്നരികിൽ വന്നപ്പോൾ
അപരിചിതയേപോലെ നീ വെയിൽ നോക്കിനിന്നു.
പറയുവാനുള്ള പല വാക്കിനുപോലും
തടവുകാരെന്റെ സ്വാതന്ത്ര്യമായ്..
ഓർമ്മകൾപോലും  ഉണർത്താതെ  എന്നെ
ഏതോ ലോകത്തുപേക്ഷിച്ചിരുന്നു പോൽ.

മറവിതൻ ഇരുൾ വീണ നിന്റെയാ വദനമിൽ
ഒരുനാളെന്നോർമ്മകൾ പൂവിടുമോ
നിന്റെയാ മനമതിൽ ഞാനില്ല എങ്കിലും
നിഴലുപോൽ നടന്നിരുന്ന കാലമുണ്ട് .