2018 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

അപരിചിതർ

ഞാനാ വെള്ളമുണ്ടയിലെ ബസ്റ്റോപ്പിൽ എത്തിയപ്പോൾ സമയം ഏതാണ്ട് സന്ധ്യ ആയിട്ടുണ്ട്.
നല്ല മഴ പെയ്യുന്നുണ്ട്.വർഷ കാലം ഒരു പ്രതികാരം പോലെ തിമിർത്തു പെയ്യുകയാണ്,
ഏതോ ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോഴാണ് അവർ വന്നത്.
ഒരു വൃദ്ധന്റെ കരം പിടിച് ഒരമ്മ ബസ്റ്റോപ്പിലേക്ക് കയറി വന്നു.
എന്റെ മുഖത്തു നോക്കി ആ അമ്മ ചെറുതായൊന്നു ചിരിച്ചു.
വൃദ്ധനെ ബസ്റ്റോപ്പിന്റെ തിണ്ടയിൽ ഇരുത്തി ആ ആ അമ്മയും അരികത്ത്‌ ഇരുന്നു.
അയാൾക്ക് നന്നായി വീർപ്പു മുട്ടുന്നുണ്ടായിരുന്നു.
ആഞ്ഞാഞ്ഞു ശ്വാസം വലിക്കുന്ന അയാളെ അമ്മച്ചി തടവി കൊണ്ടിരിക്കുന്നുണ്ട്.
എനിക്ക് വല്ലാത്ത വിഷമം തോന്നി.
പെട്ടന്ന് ഞാൻ എന്റെ വൃദ്ധരായ ഉമ്മയെയും ഉപ്പയെയും  കുറിച്ചോർത്തു പോയി,ഇതുപോലെ ഒരവസ്ഥയിൽ ആരാരുമില്ലാതെ അവർ തനിച്ചായി പോകുന്നത് എനിക്ക് സങ്കൽപ്പിക്കാൻ 
കഴിയുമായിരുന്നില്ല.പുറത്തു നിന്നും ആഞ്ഞു വീശുന്ന കാറ്റിനപ്പോൾ വിഷാദത്തിന്റെ ഞരക്കമുണ്ടായിരുന്നു.

"അമ്മേ..എന്ത് പറ്റി ഇയാൾക്ക് "
ഞാൻ ചോദിച്ചു.
"മോനെ നല്ല ശ്വാസം മുട്ടും മറ്റെന്തൊക്കെയോ അസുഖവും ഉണ്ട്..ഇവിടെ ഡോക്ടറെ കാണിക്കാൻ വന്നതാ പക്ഷേ  അവര് പറഞ്ഞു മാനന്തവാടി കൊണ്ട് പോണം ഇസിജി ഒക്കെ എടുക്കണം ... അങ്ങിനെ ഇറങ്ങിയത"
"കൂടെ ആരും ഇല്ലേ"
"ഇല്ല"
ആ അമ്മയുടെ വാക്കുകളിൽ ദുഃഖം നിഴലിച്ചിരുന്നു.
പെട്ടന്ന്  ഒരു ബസ്സ് വന്നുമുന്നിൽ നിന്നു.
 അമ്മച്ചി അയാളുടെ കൈ പിടിച്ചു നടക്കുമ്പോൾ
 ഞാൻ   പറഞ്ഞു 
"അമ്മച്ചി  വിട്ടോളൂ ഞാൻ കൈപിടിക്കാം ഞാനും മാനന്തവാടിക്കാ"
"ആണോ മോനെ ദൈവം അനുഗ്രഹിക്കും"
അവരെ നോക്കി ചിരിച്ച്‌ ഞാൻ അയാളുടെ കൈ പിടിച്ചു ബസ്സിൽ കയറ്റി ഇരുത്തി.
എനിക്കും പോകേണ്ടത് മാനന്തവാടിക്കാണ്  അന്ന് ഭാര്യയുടെ കുടുംബം അവിടെ ആയിരുന്നു താമസം അവളും കുട്ടികളും നേരത്തെ പോയിരുന്നു ഞാൻ പിന്നാലെ വരാമെന്ന് അവരോട് പറഞ്ഞിരുന്നു.

ബസ് മാനന്തവാടി എത്തുമ്പോൾ സമയം
ഒൻപത് മണി ആയിട്ടുണ്ട്.മഴ ശക്തി കുറഞ്  തേങ്ങി തേങ്ങി പെയ്യുന്നുണ്ട്.
ബസ്സിൽനിന്ന് അയാളുടെ കൈ പിടിച്ച് ഇറക്കി അവരെ രണ്ടു പേരെയും കൂട്ടി ഒരു ഓട്ടോയിൽ മാനന്തവാടി ജില്ലാ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഓട്ടോയിൽ ഇരിക്കുമ്പോൾ അമ്മച്ചി പറയുന്നുണ്ട്
"മോൻ വരണ്ടാ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ കഷ്ട്ട പെടേണ്ട"
"ഇതൊക്കെ ഒരു ബുദ്ധിമുട്ടല്ല അമ്മച്ചി "
ഞാൻ പറഞ്ഞു.
ഓട്ടോ കാശു കൊടുത്തു ഞാൻ അവരെയും കൂട്ടി ഹോസ്പിറ്റലിന്റെ ഉള്ളിലെത്തി
ഡോക്റ്ററെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു
"അഡ്മിറ്റ് ചെയ്യണം ഐ സി യു വിൽ കിടത്തേണ്ടി വരും.. കൂടെ ആരാ "
അമ്മച്ചിയെ നോക്കി ഞാൻ പറഞ്ഞു
"കൂടെ ഇവർ മാത്രമേ ഉള്ളു'
ഡോക്ടർ ചോദിച്ചു
"അപ്പോൾ നിങ്ങൾ "
ഞാൻ ഇവരെ സഹായിക്കാൻ വഴിയിൽനിന്ന് കൂടിയതാ.
ഡോക്ടർ എന്നെ സൂക്ഷിച്ചു നോക്കി ഒന്ന് മൂളി.
രണ്ട് മൂന്ന് നേഴ്സ് വന്ന്‌ അയാളെ ഐ സി
 യു  വിലേക്ക്   കൊണ്ടുപോയി.
അമ്മച്ചി വേവലാതിയും വെപ്രാളവും നിഴലിച്ച മുഖവുമായി ഐ. സി . യു വിനു പുറത്ത് നിൽക്കുന്നുണ്ട്.
ഞാൻ അവരെ സമാദാനിപ്പിച്ചു.
"വിഷമിക്കേണ്ട ഞാൻ ഉണ്ട് എന്ത് വേണേലും "
ഞാനവർക്ക് ധൈര്യം പകർന്നുകൊണ്ടിരുന്നു.
"അമ്മച്ചി..എവിടെയാ വീട് "
"കോറോം"
"വീട്ടിൽ വേറെ ആരും ഇല്ലേ "
"ഉണ്ട് ..മോൻ ഉണ്ട് അവൻ ജോലി സ്ഥലത്താ യിരുന്നു ഞങ്ങൾ വരുമ്പോൾ "
"അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഉടൻ എത്തും "
ഞങ്ങൾ സംസാരി ക്കുന്നതിന് ഇടയിൽ ഐ സി യു വിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പറഞ്ഞു
"കൂടെ ഉള്ള ആണുങ്ങൾ ആരേലും ഒന്ന് അകത്തേക്ക് വരണം"
അമ്മച്ചി  ദയനീയ മായി എന്റെ മുഖത്തേക്ക് നോക്കി ഞാൻ പെട്ടന്ന് ഐ സി യു വിന്റെ ഉള്ളിൽ കടന്നു.
നേഴ്സ്‌ പറഞ്ഞു.
അയാളുടെ ഷർട്ട് ഒന്ന് അഴിക്കണം ഞാൻ
 അയാളുടെ ഷർട്ട് അഴിച്ചു മാറ്റി.ഏതോ അപരിചിതനായ എന്റെ മുഖത്തേക്ക് അയാൾ
ദയനീയ  മായി നോക്കുന്നുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് അൽപ്പം എന്തോ മരുന്ന് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു
ഈ മരുന്ന് അയാളുടെ നെഞ്ചിൽ ഒന്ന് പുരട്ടി കൊടുക്കണമെന്ന്
ഞാൻ ഒരുമടിയും കൂടാതെ അവർ പറഞ്ഞ ഭാഗങ്ങളിൽ ഒക്കെ മരുന്ന് പുരട്ടി
ഇനി നിങ്ങൾ ഇറങ്ങിക്കോ എന്നെ അവർ പുറത്തിറക്കി
ഐ സി  യുവിനു പുറത്ത് അമ്മച്ചി അക്ഷമയോടെ നിൽക്കുന്നുണ്ട്.
"ബേജാർ ആകേണ്ട അമ്മച്ചി ഒന്നും ഇല്ലട്ടോ നിങ്ങൾ മോനെ വിളിച്ചോ "
"അതെ അവർ എത്താൻ ആയീന്നു പറഞ്ഞു"

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്നു അയാളുടെ ഷർട്ട് അമ്മച്ചിയെ ഏൽപ്പിച്ചു.
സമയം അല്പം കഴിഞ്ഞു ഹോസ്പിറ്റലിന് പുറത്ത് ഒരു മാരുതി ഒംനി വാൻ വന്നു നിന്നു,അതിൽ നിന്നും രണ്ട് ചെറുപ്പ ക്കാരും ഒരു സ്ത്രീയും പുറത്തിറങ്ങി,ആ അമ്മച്ചി അവരെ കണ്ടപ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പുമായി അവരുടെ അരികിലേക്ക് ഓടി,അത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവരുടെ സ്വന്തക്കാർ ആണ്‌ വന്നെതെന്ന് .
എന്നെ ചൂണ്ടി കാണിച്ചിട്ട് അമ്മച്ചി എന്തൊക്കെയോ പറയുന്നുണ്ട്,ഞാൻ അവരുടെ അടുക്കൽ ചെന്നു അവരെന്നെ അടിമുടി നോക്കി ഒരിളം ചിരി ചിരിച്ചു.ആ അമ്മച്ചി അവരോട് എന്നെ കുറിച്ച് നല്ലത് മാത്രം പറഞ്ഞപ്പോളും അവരുടെ മുഖത്തു പ്രകടമായ ചിരിയിൽ ഒരിഷ്ട്ട കുറവ് കലർന്നിരുന്നോ എന്ന തോന്നൽ എന്നിലുണ്ടായി.
ഹേയ് അങ്ങനെ ഒന്നും ഇല്ല അഥവാ ഉണ്ടെങ്കിൽ തന്നെ എനിക്കെന്ത് ആരുടെയും പ്രശംസക്ക് വേണ്ടി അല്ലല്ലോ ഞാൻ അവരെ സഹായിച്ചത്.
ഞാൻ ചോദിച്ചു
"ഇത്ആരൊക്കെയാ അമ്മച്ചി"
"മോനും മോളും മോളെ ഭർത്താവും "
അവർ വേറെ ഒന്നും പറയാതെ ഐ സി
 യുവിന്റെ  വാതിൽക്കലേക്ക് നീങ്ങി പിന്നാലെ ഒരപരിചിതന്റെ പരിമിതി ഉൾക്കൊണ്ട ഞാനും.
അൽപ്പം കഴിഞ്
അമ്മച്ചിയുടെ കയ്യിൽ എന്റെ ഫോൺ നമ്പർ കൊടുത്തിട്ട് ഞാൻ പറഞ്ഞു
 "ഇനി അവരൊക്കെ ഇല്ലേ അമ്മച്ചി
ഞാൻ  പോകട്ടെ എന്തേലും വേണേൽ വിളിച്ചാൽ മതി ഞാൻ ഇവിടെ അടുത്തുതന്നെ ഉണ്ട്."
ഹൃദയം നിറഞ്ഞ നന്ദിയോടെ അമ്മച്ചി എന്നെ യാത്ര ആക്കി.

സമയം ഒരുപാട് വൈകിയിരുന്നു.
ഞാൻ ദൃതിയിൽഭാര്യാ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത സംതൃപ്തി
തോന്നി.ഉള്ളിൽ എവിടെയോ ചെറിയ വിഷാദവും തളം കെട്ടി നിന്നിരുന്നു.
വീട്ടിൽ വന്നു കയറുമ്പോൾ നേരം പാതി രാത്രി
ആരും ഉറങ്ങിയിട്ടില്ല
"നിങ്ങൾ എവിടെ പോയതാ ഇത്ര നേരം
എത്ര തവണ വിളിച്ചു മൊബൈലിൽ"
ഞാൻ മൊബൈൽ എടുത്തു നോക്കുമ്പോൾ
നൂറു കണക്കിന് മിസ്ഡ് കാൾ ഉണ്ടതിൽ.
"ഓ...സൈലെന്റ് ആയിരുന്നു ഫോൺ അതാ വിളിച്ചപ്പോൾ അറിയാതിരുന്നത്."
പിന്നെ ഞാൻ നടന്ന കാര്യങ്ങൾ വീട്ടു കാരോടൊക്കെ പറഞ്ഞു അവരൊക്കെ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചു കിടക്കാൻ നേരം മൊബൈൽ റിങ് ചെയ്യുന്നുണ്ട്.
"ഹലോ"
"നിങ്ങൾ നേരത്തെ ഹോസ്പിറ്റലിൽ കൊണ്ടുവന്ന ആളുടെ മകനാണ്."
"അതെയോ അച്ഛന് ഇപ്പോൾ എങ്ങനെ
 ഉണ്ട്"
"മാറ്റം ഉണ്ട് ...ഞാൻ അറിയില്ലായിരുന്നു അമ്മച്ചി പറഞ്ഞപ്പോൾ ആണ് വിശദമായി നിങ്ങളെ കുറിച് അറിഞ്ഞത്.
കുറെ കഷ്ട്ടപ്പെട്ടു അല്ലേ...ഞങ്ങൾക്ക് വേണ്ടി ഇന്നത്തെ കാലത്ത് ആരേയും വിശ്വസിക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാ ഞാൻ ഹോസ്പിറ്റലിൽ നിന്നും കണ്ടപ്പോൾ ഒരു നന്ദി പോലും പറയാതിരുന്നത് ക്ഷമിക്കണം..."
അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
എന്റെ മനസ്സിൽ വല്ലാത്ത ഒരാശ്വാസം തോന്നി

പിന്നീടാണ് ഞാൻ ആലോചിച്ചത്
അയാളുടെ പേര് എന്താണെന്നോ എന്റെ പേര്
എന്താണെന്നോ  അയാളോ ഞാനോ ചോദിക്കുകയോ പറയുകയോ ചെയ്തില്ലല്ലോന്ന്.
അങ്ങനെ ഞങ്ങൾ രണ്ട് അപരിചിതർ മാത്രമായി...

അഭിപ്രായങ്ങളൊന്നുമില്ല: